Friday, October 10, 2014

മലാലയുടെ നൊബേലും യൂറോപ്പിന്റെ രാഷ്ട്രീയവും.

നൊബേൽ സമാധാന, സാഹിത്യ സമ്മാനങ്ങൾ എക്കാലത്തും സ്വീഡിഷ്‌ അക്കാഡമി രാഷ്ട്രീയ ആയുധങ്ങളായാണ്‌ ഉപയോഗിച്ചിട്ടുള്ളത്‌. ഇപ്പോഴിതാ താലിബാൻ വധശ്രമം ഫെയിം മലാല യൂസഫ്‌സായിക്ക്‌ സമാധാന നൊബേൽ പ്രഖ്യാപിച്ചിരിക്കുന്നു. വടക്കൻ പാക്കിസ്ഥാനിൽ നിന്നു ബി.ബി.സി കണ്ടെത്തി വളർത്തിയെടുത്ത ഒരു പൊളിട്ടിക്കൽ സെലിബ്രിറ്റിയാണ്‌ മലാല യൂസഫ്‌സായി. അവർ തന്നെ സൃഷ്ടിച്ച താരത്തിന്‌ അവർ തന്നെ അവാർഡു കൊടുത്ത്‌ അവർ തന്നെ സായൂജ്യമടഞ്ഞിരിക്കുന്നു.

എന്തായാലും മലാലയുടെ കുടുംബത്തിന്റെ ഒരു ഭാഗ്യം. സ്വീഡൻകാർ നൊബേൽ തരാൻ തയ്യാറാണെങ്കിൽ വേണമെങ്കിൽ ജനിച്ച നാടിനേയും നാട്ടാരേയും സമുദായത്തിനേയും തള്ളിപ്പറയാനും ദരിദ്രവാസികളുടേയും പെൺകുട്ടികളുടേയുമെല്ലാം വിദ്യാഭ്യാസത്തിനായൊക്കെ പ്രസംഗിക്കാനും ബി.ബി.സിയുടേയും ബ്രിട്ടീഷ്‌ എൻ.ജി.ഓകളുടേയുമൊക്കെ ചെലവിൽ സുഖജീവിതം നയിക്കാനുമൊക്കെ തയ്യാറുള്ള വേറെയുമൊരുപാടുപേർ ഈ ലോകത്തുണ്ട്‌.

പാകിസ്ഥാനിലേയോ അഫ്ഗാനിസ്ഥാനിലേയോ പെൺകുട്ടികളുടെയോ മറ്റാരുടെയെങ്കിലുമോ വിദ്യാഭ്യാസത്തിലോ (മറ്റെന്തെങ്കിലും നന്മയിലോ) ബ്രിട്ടനോ, സ്വീഡനോ, നോർവ്വേക്കോ യാതൊരു താത്പര്യവുമില്ല. അഫ്ഗാൻ-പാക്ക്‌ മേഖലയിലെ വാതകഭൂമിക്കായുള്ള പോരാട്ടത്തിൽ നാറ്റോയുടെ എതിരാളികളായ താലിബാനെരിയായ യുദ്ധത്തിൽ യൂറോപ്പുപയോഗിക്കുന്ന പ്രചരണതന്ത്രം മാത്രമാണ്‌ താലിബാനെതിരെ മലാലയെ പ്രമോട്ട്‌ ചെയ്യൽ.

മലാല താലിബാനെതിരെയോ മറ്റെന്തിനെങ്കിലുമെതിരെയോ പൊരുതിയിട്ടില്ല. സ്വന്തം പേരു പ്രസിദ്ധീകരിച്ചു കാണാൻ ബി.ബി.സി ഓൺലൈൻ എഡീഷനിലേക്ക്‌ ഒരു കത്തയച്ചതിനേത്തുടർന്ന് മലാലയെക്കൊണ്ട്‌ ബ്ലോഗ്‌ എഴുതിച്ചതു ബി.ബി.സി തന്നെയാണ്‌. അതും എഴുതിയതു ബിബിസിക്കാരല്ലേ എന്നു ന്യായമായി സംശയിക്കാം. അതിന്റെ ഉള്ളടക്കത്തിൽ പേരിനു മാത്രമേ പെൺകുട്ടികളുടെ വിദ്യാഭ്യാസമുണ്ടായിരുന്നുള്ളൂ, ബാക്കി മുഴുവൻ താലിബാൻ പരിഹാസമായിരുന്നു. താലിബാനേയും പാകിസ്ഥാന്റെ വടക്കൻ പ്രദേശങ്ങളിലെ മുസ്ലിം പെൺകുട്ടികളുടെ 'പ്രാകൃത' ജീവിത ശൈലിയിലിയേയും കണക്കറ്റു പരിഹസിക്കുന്ന പോസ്റ്റുകൾ മലാലയുടെ പേരിൽ എഴുതി പ്രസിദ്ധീകരിച്ചു താലിബാനെ പരമാവധി പ്രകോപിപ്പിച്ചു. ബി.ബി.സി ഒരു ടി.വി പ്രോഗ്രാമിലൂടെ അതിനു പ്രചാരം നൽകിയപ്പോൾ താലിബാൻ പ്രതിഷേധമറിയിച്ചു. ലക്ഷ്യം നേടുന്നതറിഞ്ഞ ബിബിസി താലിബാനെ കൂടുതൽ ആക്ഷേപിക്കുകയും, ഒടുവിൽ സാഹചര്യം തീരെ വഷളായിരിക്കുന്ന സമയത്ത്‌ മലാലയെ താലിബാൻ പ്രദേശത്ത്‌ ഒരു പ്രതിഷേധപ്രകടനത്തിനു കൊണ്ടുപോയി നിർത്തിക്കൊടുക്കുകയും ചെയ്തു. വലിയ രാഷ്ടീയ തന്ത്രമൊന്നുമറിയാത്ത പ്രാദേശിക താലിബാൻ പോരാളികൾ സ്വാഭാവികമായും വെടിവച്ചു, പക്ഷെ കൊണ്ടില്ല, പരിക്കു പറ്റി.

അമേരിക്ക പ്രചരിപ്പിക്കുന്നതു പോലെ കടുത്ത പരിശീലനം സിദ്ധിച്ച കൊടുംഭീകരരായ താലിബാനികൾക്ക്‌, അവരുടെ ശക്തികേന്ദ്രത്തിൽ വച്ച്‌ നിരായുധയായ ഒരു കൊച്ചു പെൺകുട്ടിക്കു നേരെ നേരെ-ചൊവ്വേ ഒന്നു വെടിവക്കാനറിയില്ല എന്നു പറഞ്ഞാൽ, ഇതിൽ ഏതാണാവോ  വിശ്വസിക്കേണ്ടത്‌? താലിബാൻ പോരാളികൾ വിദഗ്ധ പരിശീലനം ലഭിച്ചവരാണെന്നതോ, അതോ അവർക്കു വെടിവക്കാനറിയില്ല എന്നതോ? എന്തായാലും ലോകം ഇതുമുഴുവൻ വിശ്വസിച്ചു.


എന്തായാലും പരിശ്രമിച്ചു നേടിയ 'രക്തസാക്ഷിത്വം' ബ്രിട്ടൻ നന്നായി ആഘോഷിച്ചു. പേനയും (ബ്ലോഗ്‌) തോക്കും തമ്മിലുള്ള താരതമ്യത്തിന്റെ ക്ലീഷേ പറഞ്ഞ്‌ മലാലയെ ഒരുപാടു പാടുപ്പുകഴ്ത്തി. അങ്ങനെ താലിബാന്റെ ഒരു വെടിയിൽ മലാല ഒരു അന്താരാഷ്ട്ര താരമായി.

പിന്നെ കണ്ടത്‌ മലാലയെ ബ്രിട്ടൻ ഒരു സെലിബ്രിറ്റിയായി വളർത്തുന്നതും, 'മുസ്ലിം തീവ്രവാദികളെ' പൊതുവിൽതന്നെ ആക്രമിക്കാനുള്ള ഒരു ആയുധമാക്കി മാറ്റുന്നതുമാണ്‌. അതിന്റെ ആദ്യ പടിയായി 'വെടിയേറ്റ' മലാലക്കു ബ്രിട്ടനിൽ വിദഗ്ധ ചികിത്സ നൽകി. മുസ്ലിം ഭീകരന്മാരിൽ നിന്ന് ഈ മാലാഖയെ രക്ഷപ്പെടുത്തുന്നതിനായി മലാലക്കും കുടുംബത്തിനും ബ്രിട്ടീഷ്‌ വിസ നൽകി. മലാലയുടെ പിതാവിന്‌ ബ്രിട്ടണിൽ ജോലി നൽകി. എന്തൊക്കെ സൗഭാഗ്യങ്ങൾ!!!

തീർന്നില്ല മലാലയെ യൂറോപ്പിലെങ്ങും കൊണ്ടുനടന്ന് പ്രസംഗിപ്പിച്ചു, ബ്രിട്ടീഷ്‌ എൻ.ജി.ഓകളിലെ വിദഗ്ധർ എഴുതിക്കൊടുക്കുന്ന കിടിലൻ മോറൽ സയൻസ്‌ പ്രസംഗങ്ങൾ. ഓടുവിലിതാ നൊബേലും.

എന്തൊക്കെ കുറവുകളുണ്ടെങ്കിലും ജീവിതം മുഴുവൻ സമാധാനം പ്രബോധം ചെയ്തു എന്നുറപ്പിച്ചു പറയാവുന്ന ഗാന്ധിജിക്ക്‌, എല്ലാ വർഷവും നൽകി വരുന്ന ഈ സമാധാന സമ്മാനം ഒരു തവണപോലും നൽകാൻ നൊർവീജിയൻ അക്കാഡമി തയ്യാറായില്ല എന്നോർക്കുന്നേടത്താണ്‌, ഒരു പതിനേഴുകാരി മേഡ്‌ അപ്പ്‌ സെലിബ്രിറ്റിക്ക്‌ ഇത്ര ധൃതിപിടിച്ച്‌ നൊബേൽ കൊടുത്തതിലെ രാഷ്ട്രീയം വ്യക്തമാവുക. മലാലക്കു പ്രസംഗ സേവനം ചെയ്യാനും സ്വയം തെളിയിക്കാനും കുറേക്കൂടി സമയം കൊടുക്കാൻ പോലും അക്കാദമി കാക്കാത്തത്‌ ഉടൻ ചില ലക്ഷ്യങ്ങൾ നേടാനുള്ളതു കൊണ്ടു തന്നെയാണ്‌.

എനിക്കിത്രയേ പറയാനുള്ളൂ: ലോകത്തിന്‌ അവരർഹിക്കുന്ന മഹാന്മാരെയേ ലഭിക്കൂ.

ഇതേ സമയം തന്നെ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും താലിബാൻ പ്രദേശത്തുമെല്ലാം ജീവനും ജീവിതവും ബലികഴിച്ച്‌ വ്യവസ്ഥക്കും വിവേചനത്തിനുമെതിരേ പോരാടുന്ന എത്രയോ പേരറിയാത്ത പോരാളികൾ ആരാലും പ്രമോട്ട്‌ ചെയ്യാനില്ലാതെ ആരാരും സംരക്ഷിക്കാനില്ലാതെ ജീവിതം തുലക്കുന്നു. ഇതാണീ ലോകം.

No comments:

Post a Comment