ഒരു ദിവസം ഒരു കുട്ടി റോഡിന്‍റെ വശത്തുള്ള കുപ്പത്തൊട്ടിയില്‍നിന്ന് പഴത്തൊലി പെറുക്കിതിന്നുമ്പോള്‍ ഒരുപശു അവന്‍റെയടുക്കൽ നിന്ന് പഴത്തോല്‍ കടിച്ചുവലിച്ചു.
കുട്ടിക്ക് സങ്കടംതോന്നി. അവന്‍
പശുവിനെ തള്ളിനീക്കി. പശു ഉറക്കെ കരഞ്ഞുകൊണ്ട് റോഡില്‍ക്കൂടി ഓടി.
സന്യാസിമാര്‍ ഉടൻപ്രത്യക്ഷപ്പെട്ടു.
വിശുദ്ധമൃഗമായ പശുവിനെ നീയാണോ ഉപദ്രവിച്ചത്?
അവര്‍ കുട്ടിയോട് ചോദിച്ചു.
‘ഞാന്‍ ഉപദ്രവിച്ചില്ല. ഞാന്‍ തിന്നിരുന്ന പഴത്തോല്‍ പശു തട്ടിപ്പറിച്ചു. അതുകൊണ്ട് ഞാന്‍ അതിനെ ഓടിച്ചതാണ്.’
നിന്‍റെ മതമേതാണ്? സന്യാസിമാര്‍ ചോദിച്ചു.
‘മതം? അതെന്താണ്?’ കുട്ടി ചോദിച്ചു.
‘നീ ഹിന്ദുവാണോ? നീ മുസ്ലീമാണോ? നീ ക്രിസ്ത്യാനിയാണോ? നീ അമ്പലത്തില്‍ പോവാറുണ്ടോ? പള്ളിയില്‍ പോവാറുണ്ടോ?’
‘ഞാന്‍ എങ്ങോട്ടും പോവാറില്ല’ കുട്ടിപറഞ്ഞു.
‘അപ്പോള്‍ നീ പ്രാര്‍ത്ഥനയില്‍ വിശ്വസിക്കുന്നില്ലേ?’ അവര്‍ ചോദിച്ചു.
‘ഞാന്‍ എങ്ങോട്ടും പോവാറില്ല’ കുട്ടിപറഞ്ഞു. ‘എനിക്ക് കുപ്പായമില്ല. ട്രൌസറിന്‍റെ പിറകുവശം കീറിയിരിക്കുന്നു.’
സന്യാസിമാര്‍ അന്യോന്യം സ്വകാര്യം പറഞ്ഞു.
‘നീ മുസല്‍മാനായിരിക്കണം. പശുവിനെ നീ ഉപദ്രവിച്ചു.’ അവര്‍ പറഞ്ഞു.
‘നിങ്ങള്‍ ആ പശുവിന്‍റെ ഉടമസ്ഥരാണോ?’ കുട്ടി ചോദിച്ചു.
സന്യാസിമാര്‍ കുട്ടിയുടെ കഴുത്ത്ഞ്ഞരിച്ച്, അവനെ കൊന്ന്, ആ കുപ്പത്തൊട്ടിയില്‍ ഇട്ടു.
സന്യാസിമാര്‍: ‘ഓം നമശ്ശിവായ, അങ്ങയുടെ തിരുനാമം വാഴ്ത്തപ്പെടട്ടെ.’
( 'വിശുദ്ധപശു' - മാധവിക്കുട്ടി, 1968 )
No comments:
Post a Comment