Friday, January 17, 2014

കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയുടെ പ്രാക്റ്റിക്കല്‍ വിസ്ഡം പണ്ടേപ്പോലെ ഫലിക്കുന്നില്ല?

കഴിഞ്ഞ ഡിസംബര്‍ 12ന് തിരുവനന്തപുരത്ത് സന്ധ്യ എന്ന വീട്ടമ്മ റോഡ്‌ തടസ്സത്തിനെതിരെ പ്രതികരിച്ചപ്പോള്‍ പ്രബുദ്ധ കേരളം ചെറുതല്ലാതെ സന്തോഷിച്ചു. പൊതുവേ മധ്യവര്‍ഗ്ഗ സ്വഭാവമുള്ള മലയാളി ഒരിക്കലും ചെയ്യാന്‍ മെനെക്കെടാത്ത ഒരു കാര്യമാണ് പ്രതികരണം. ഒരു പക്ഷെ 'ആധുനിക കേരള ചരിത്രത്തിലാദ്യമായി' അങ്ങനെയൊന്ന് സംഭവിക്കുന്നതു കണ്ടപ്പോള്‍ ഒരസാധാരണ സന്തോഷം. അതിനപ്പുറം പിന്നെ പ്രതീക്ഷിക്കാമായിരുന്നത് ഈ വീട്ടമ്മ വരും ദിവസങ്ങളില്‍ ടെലിവിഷന്‍ അഭിമുഖങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതും, ഒരു പക്ഷെ പീന്നീട് ഏതെങ്കിലും ടെലിവിഷന്‍ റിയാലിറ്റിഷോയില്‍ ജഡ്ജിയാവുന്നതും ഒക്കെയായിരുന്നു. എന്നാല്‍ മാധ്യമ വിമര്‍ശകന്മാരുടെ കണക്കുകൂട്ടലുകളെയെല്ലാം കടത്തിവെട്ടി, ഒരു പക്ഷെ ഒരു പുതിയ ടെലിവിഷന്‍ സെലിബ്രിറ്റിയുടെ സാധ്യത തന്നെ വെള്ളത്തിലാക്കി, വി ഗാര്‍ഡ് ഉടമ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി 'രായ്ക്കുരാമാനം' ആ സംഭവത്തെ ഹൈജാക്ക് ചെയ്തു. വീണു കിട്ടിയ അവസരം നന്നായി ഉപയോഗിച്ച അദ്ദേഹം പിറ്റേന്നു പത്രത്തില്‍ വരത്തക്ക വിധത്തില്‍ അന്നു രാത്രി തന്നെ ആ വീട്ടമ്മക്ക് അഞ്ചു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. അതു വരെ രാഷ്ട്രീയ മാനങ്ങളൊന്നും ഇല്ലാതിരുന്ന ഒരു സംഭവത്തെ ശ്രീമാന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി ഭംഗിയായി രാഷ്ട്രീയവത്കരിച്ചു.

തന്റെ പൊട്ടെന്‍ഷ്യല്‍ കസ്റ്റമേഴ്സ് ആയ കേരളത്തിലെ ഒന്നര കോടിയോളം വരുന്ന മധ്യവര്‍ഗ്ഗത്തിനിടയില്‍ വെറും അഞ്ചു ലക്ഷം രൂപ ചെലവില്‍ ഒരു പബ്ലിസിറ്റി, അതായിരുന്നു ചിറ്റിലപ്പള്ളിയുടെ ലക്ഷ്യം. മലയാളത്തിലെ പ്രമുഖ പത്രങ്ങളില്‍ എല്ലാ എഡീഷനിലുമായി ഒരു ഫുള്‍പേജ് പരസ്യം കൊടുക്കുന്നതിനേക്കാള്‍ ചെലവു കുറവും, അതേ സമയം പ്രയോജനം കൂടുതലും. കൂട്ടത്തില്‍ ബദ്ധവൈരിയായ സി.പി.എമ്മിനിട്ട് ഒരു കൊട്ടും. പതിവു പോലെ ഇതിനെ പ്രതിരോധിക്കുന്നതില്‍ സി പി എം എന്ന പാര്‍ട്ടി അതിഗംഭീരമായി പരാജയപ്പെട്ടു.

അതിബുദ്ധിമാനായ ചിറ്റിലപ്പള്ളിയുടെ കണക്കുകൂട്ടലുകള്‍ പക്ഷെ തെറ്റി. പഴയതു പോലെ ഇപ്പോള്‍ മലയാളിയുടെ ചിന്തയെ നിയന്ത്രിക്കുന്നതിന്റെ കുത്തക ഏതെങ്കിലും ഒരു പത്രത്തിനല്ല. പിറ്റേന്ന് ചാനലുകളില്‍ ഹരീഷ് വാസുദേവന്‍ ഉള്‍പ്പെടെയുള്ള യുവ ഇടതുപക്ഷ ബുധിജീവികള്‍ ചിറ്റിലപ്പള്ളിയെ നിഷ്കരുണം കീറിമുറിച്ചു. അവര്‍ അദ്ദേഹത്തെ അഴകിയ രാവണനിലെ മമ്മൂട്ടിയുടെ കഥാപാത്രതോട് ഉപമിച്ചു. ഡല്‍ഹിയില്‍ കൊടും തണുപ്പില്‍ പ്രതിഷേധിക്കുന്ന ജസീറക്കു പാരിതോഷികം കൊടുക്കാത്തതെന്താണ് എന്ന് ചോദിച്ചു. ചിറ്റിലപ്പള്ളി നന്നായി വെള്ളം കുടിച്ചു.


ചാനലുകാരും ഇടതു ബുദ്ധീജീവികലും ചോദിക്കാത്ത ചില കാര്യങ്ങൾ ഞാൻ ഓർത്തു. തിരുവനന്തപുരത്ത് അമൃത മോഹൻ എന്ന പെണ്‍കുട്ടി ശല്യക്കാരായ രണ്ടു പേരെ വാഹനത്തിൽ നിന്നു വലിച്ചിറക്കി അടി കൊടുത്തപ്പോൾ ചിറ്റിലപ്പിള്ളി സമ്മാനം കൊടുത്തില്ല. രജത് കുമാര് എന്ന വ്യക്തി പെണ്‍കുട്ടികളെ അപമാനിച്ച് സ്ത്രീ ശാക്തീകരണ പ്രസംഗം നടത്തിയപ്പോൾ പ്രതികരിച്ച ഒരേയൊരു പെണ്‍കുട്ടിക്കും ചിറ്റിലപ്പിള്ളി സമ്മാനം കൊടുത്തില്ല. പിന്നെ സന്ധ്യക്കു മാത്രം എന്തിനു സമ്മാനം കൊടുത്തു.



തുടര്‍ന്നുള്ള ദിവസങ്ങളിലാണ് അഞ്ചു ലക്ഷം ചെലവാക്കി അതിബുദ്ധി കാണിച്ചത് പാരയായതായി ചിറ്റിലപ്പള്ളി തിരിച്ചറിയാന്‍ തുടങ്ങിയത്. പണ്ടു ഒതുക്കിക്കളഞ്ഞ വിജേഷ് വിജയന് പ്രശ്നം പൊങ്ങി വന്നു. ഒരുപാടു ബുദ്ധിമുട്ടി ഒതുക്കിയ പ്രശ്നം ഈ ചര്‍ച്ചകള്‍ ഉണ്ടായില്ലയിരുന്നെങ്കില്‍ ഒരിക്കലും വീണ്ടും പൊങ്ങി വരില്ലായിരുന്നു.

സുരക്ഷക്കുള്ള അവാര്‍ഡുകള്‍ തുടര്‍ച്ചയായി ലഭിച്ചുകൊണ്ടിരിക്കുന്ന ഒരു സ്ഥാപനമാണ് വീഗാലാന്റ്. അമ്യൂസ്‌മെന്റ്റ് പാര്‍ക്ക് ബിസിനസ്സിന്റെ വിജയവും അവിടം സുരക്ഷിതമാണ് എന്ന വിശ്വാസത്തിലാണ് നിലനില്‍ക്കുന്നത്. അവിടെ ഇതുവരെ ഒരു അപകടവും സംഭവിച്ചിട്ടില്ല എന്ന ധാരാണയിലായിരുന്നു പൊതുവെ മലയാളികള്‍. ഈ വിവാദത്തോടെയാണ് അവിടെ ചില അപകടങ്ങള്‍ നടന്നിട്ടുണ്ട് എന്നും, ഒരുപാടു ചാനലുകളുള്ള കേരളത്തില്‍ പക്ഷെ ഇതില്‍ ഒരു അപകടം പോലും പുറത്തു വരാതെ മൂടിവക്കാന്‍ വീഗാ ലാണ്ടിനു സാധിച്ചു എന്നതും മലയാളികള്‍ക്ക് മനസ്സിലാവുന്നത്.

വിജേഷ് വിജയന്റെ കാര്യത്തില്‍ ഒരു പക്ഷേ സംഭവിച്ചത്, അദ്ദേഹം ചെറുപ്പത്തിന്റെ ചോരത്തിളപ്പില്‍ എടുത്തു ചാടിയതായിരിക്കാം. ഒരു പക്ഷേ ചിറ്റിലപ്പള്ളി ആരോപിക്കുന്നതു പോലെ വിജേഷ് മദ്യപിച്ചിരുന്നിരിക്കാം. പക്ഷേ ഒരു കാര്യം മനസ്സിലാവുന്നു. ഈ ബിസിനസ്സിന്റെ നിലനില്‍പ്പ്‌ തന്നെ അപകട രഹിതം എന്ന വിശ്വാസത്തിലാണ്. അപ്പോള്‍ അഥവാ ഒരു അപകടം നടന്നാല്‍ തന്നെ അതു കൊണ്ടു വലിയ കുഴപ്പമുണ്ടാകാതെ നോക്കേണ്ടതും ആളെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ച് വിദഗ്ദ്ധ ചികിത്സ ഉറപ്പു വരുത്തേണ്ടതും ബിസിനസ്സിന്റെ നിലനില്‍പ്പിന് ആവശ്യമാണ്. എന്നാല്‍ അപകടം ഉണ്ടായപ്പോള്‍ ആളെ ആശുപത്രിയിലെത്തിച്ച് കുഴപ്പമില്ലയെന്നുറപ്പുവരുത്താന്‍ വീഗാലാന്റ് അധികൃതര്‍ ശ്രമിച്ചില്ല. പ്രഥമ ശുശ്രുഷ മാത്രം നേടി അവിടം വിട്ട വിജേഷ് മടക്കയാത്രയില്‍ തൃശ്ശൂരിലെത്തിയപ്പോഴാണു പരുക്ക് ഗുരുതരമാണ് എന്നു മനസ്സിലാക്കുന്നത്.

വഴിയേ പോകുന്ന പ്രതിഷേധക്കരിയെ വിളിച്ചു അഞ്ചു ലക്ഷം കൊടുക്കുന്ന, സ്വന്തം വൃക്ക തന്നെ ദാനം ചെയ്യുന്ന മനുഷ്യ സ്നേഹിയായ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിക്ക് വിജേഷ് വിജയന് എന്ന ചെറുപ്പകാരന് ഒരു അഞ്ചു ലക്ഷം കൊടുത്ത് ആ പ്രശ്നം തീര്‍ക്കാന്‍ ഒരു ബുദ്ധിമുട്ടും ഉണ്ടാവേണ്ടതല്ല.

എന്നാല്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി അതിനു തയാറായില്ല, എന്തു കൊണ്ട്? അതു വീഗാലാന്റ് എന്ന സ്ഥാപനത്തിന്റെ ഭാഗത്തുള്ള വീഴ്ചയുടെ സമ്മതമാവും (admission of guilt), ഭാവിയില സുരക്ഷാ അവാര്‍ഡുകള്‍ ലഭിക്കുന്നതിനെ തടസ്സപ്പെടുത്തും, ബിസിനസ്സിനെ ബാധിക്കും. അപ്പോള്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി ചെയ്യുന്നതെല്ലാം കച്ചവട ലക്ഷ്യങ്ങളൊടെയാണ് എന്നും, വൃക്ക ദാനത്തിന്റെ കാര്യത്തിലുള്‍പെടെ എല്ലാക്കാലത്തും അങ്ങനെ ആയിരുന്നു എന്നും ആരെങ്കിലും ചിന്തിച്ചു പോയാല്‍ അവരെ കുറ്റം പറയാനൊക്കുമോ?

പ്രതിഷേധത്തിനു പണം നല്കി പുലിവാലു പിടിച്ചതിനു ശേഷം ഡിസംബര്‍ 21ന്‌ ഡല്‍ഹിയില്‍ സമരം ചെയ്യുന്ന ജസീറക്കും അഞ്ചു ലക്ഷം പാരിതോഷികം കൊടുക്കും എന്നു കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി പ്രഖ്യാപിച്ചിരുന്നു. തലേ ദിവസം ചിറ്റിലപ്പള്ളി മനോരമയില്‍ കണ്ട ജസീറയും കുട്ടികളും തണുപ്പത്തു കഷ്ടപ്പെടുന്ന ചിത്രമാണത്രെ പ്രചോദനം. അതുവരെ ഇങ്ങനെയൊരു സംഭവ്മുള്ളതായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിക്ക് അറിയില്ലായിരുന്നിരിക്കാം. പറ്റിപ്പോയ പ്രതിഛായാ നഷ്ടം പരിഹരിച്ചെടുക്കാന്‍ ചിറ്റിലപ്പള്ളിയുടെ ഒരു ക്രൈസിസ് മനേജ്മെന്റ് പരിശ്രമമായിരുന്നു അത്.

ഒടുവിലായി ഇന്നലെ സി.പി.എം സംസ്ഥാന സെക്രട്ടറി ശ്രീ പിണറായി വിജയന്‍ വിജേഷിനെ സന്ദര്‍ശിച്ചതായി ദേശാഭിമാനിയില്‍ വന്ന വാര്‍ത്ത പോലും അവഗണിക്കാന്‍ ചിറ്റിലപ്പള്ളിക്കു സാധിക്കാതെ വരുന്നു. പാതി തളര്‍ന്ന ഒരു പയ്യനെ ശ്രീ ചിറ്റിലപ്പള്ളി എന്തിനാണിങ്ങനെ ഭയപ്പെടുന്നത്? നോക്കുകൂലി പ്രശ്നത്തില്‍ ട്രേഡ് യുണിയന്‍ സിംഹങ്ങളെയൊക്കെ മലര്‍ത്തിയടിച്ച കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയുടെ പ്രാക്റ്റിക്കല്‍ വിസ്ഡത്തിന് പക്ഷെ പണ്ടത്തെ മൂര്‍ച്ചയില്ല എന്ന തോന്നലാണ് കാണികള്‍ക്ക് ഉണ്ടാവുന്നത്.

Note: കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയുടെ പേരില്‍ പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകത്തിന്റെ പേരാണ് പ്രായോഗിക ബുദ്ധി എന്നര്‍ത്ഥം വരുന്ന 'പ്രാക്റ്റിക്കല്‍ വിസ്ഡം'.

No comments:

Post a Comment