Saturday, February 20, 2016

സ്മാര്‍ട്ട് സിറ്റി എന്ന തട്ടിപ്പ്‌

തിരുവനന്തപുരം ടെക്നോ പാര്‍ക്കിലും കൊച്ചി ഇന്‍ഫോ പാര്‍ക്കിലുമായി കേരള സര്‍ക്കാര്‍ എത്രയോ വര്‍ഷങ്ങളായി വിജയകരമായി നടത്തിവരുന്ന ഏര്‍പ്പാടാണ്‌ ഐ.ടി പാര്‍ക്ക് എന്നത്‌. വിജയകരമായി കൊച്ചിയില്‍ നടത്തിവരുന്ന ഇന്‍ഫോപാര്‍ക്കിന്റെ അടുത്ത ഘട്ടം വികസനമായി സര്‍ക്കാര്‍ തന്നെ നടപ്പാക്കേണ്ടിയിരുന്ന പദ്ധതിയാണ്‌ സ്മാര്‍ട്ട് സിറ്റി എന്നൊരു പേരുമിട്ട്‌ വൈദേശിക സ്വകാര്യ മുതലാളിമാര്‍ക്ക്‌ കൈമാറിയിരിക്കുന്നത്‌.

ഇടതുപക്ഷം പോലും വിളിച്ചു പറയാന്‍ ധൈര്യപ്പെടാത്ത (ദുബായിക്കാരുടെ കാശു കൊണ്ട് അവരുടേയും വായടച്ചിരിക്കുന്നു) ഈ വാസ്തവം വിളിച്ചു പറഞ്ഞതാവട്ടെ ഇന്ത്യയുടെ സി.എ.ജിയാണ്.

എന്നാല്‍ സ്വകാര്യ മേഖലയിലെ ഈ ഇന്‍ഫോ പാര്‍ക്ക് എക്സ്റ്റന്‍ഷനാവട്ടെ, ഇന്‍ഫോ പാര്‍ക്കിന്റെ ശരിയായ രീതിയിലുള്ള വികസനമാവുന്നുമില്ല. എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ ഒപ്പിട്ട കരാറില്‍ ഒരുപാടു വിട്ടുവീഴ്ച്ചകള്‍ ചെയ്തു കൊണ്ടാണ്‌ ഉമ്മന്‍ ചാണ്ടി സ്മാര്‍ട്ട് സിറ്റി കരാര്‍ പുതുക്കിയത്‌. ആദ്യത്തെ കരാറില്‍ നിന്നുള്ള ഗുരുതരമായ വ്യതിയാനങ്ങള്‍ സി.എ.ജി കഴിഞ്ഞ വഷത്തെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുകയും നിശിതമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. രാജ്യതാത്പര്യത്തിനു നിരക്കുന്നതല്ല ഇപ്പോഴത്തെ കരാറെന്നു അര്‍ത്ഥശങ്കയില്ലാതെ സി.എ.ജി. പറഞ്ഞിട്ടുണ്ട്.

ഇപ്പോള്‍ ഫലത്തില്‍ അവിടെ സംഭവിക്കുന്നത്‌, ഇന്‍ഫോ പാര്‍ക്കില്‍ ജോലി ചെയ്യുന്നവര്‍ക്ക്‌ താമസിക്കാനുള്ള അപ്പാര്‍ട്ട്‌മെന്റുകളും, അവര്‍ക്കു ഭക്ഷണം കഴിക്കാനുള്ള റസ്റ്റോറന്റുകളും, അവരുടെ കുട്ടികള്‍ക്കു പഠിക്കാനുള്ള പ്രൈമറി സ്കൂളുകളുമൊക്കെ ഒരുക്കുകയാണ്‌ സ്മാര്‍ട്ട്‌ സിറ്റിയില്‍ ചെയ്യുന്നത്‌. അതായതു സ്മാര്‍ട്ട്‌ സിറ്റിയില്‍ നടക്കുന്നത്‌ ഐ.ടിയുമല്ല, ഐ.ടി എനേബിള്‍ഡ്‌ ബിസിനസുമല്ല, വെറും ഇന്‍ഫോപാര്‍ക്ക്‌ എനേബിള്‍ഡ്‌ ബിസിനസു മാത്രം.

Note: 'പണി പൂര്‍ത്തിയായ' സ്മാര്‍ട്ട് സിറ്റിയുടെ ഒന്നാം ഘട്ടം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്ന്‍ ഉദ്ഘാടനം ചെയ്തു.

No comments:

Post a Comment