Saturday, October 26, 2013

ഉമ്മൻ ചാണ്ടിയുടെ ജനസമ്പർക്ക പരിപാടി.

ഉമ്മൻ ചാണ്ടി ബുദ്ധിയുള്ള ആളാണു. ജനസമ്പർക്ക പരിപാടി അതൊരു ക്ലാസ്സിക്ക്‌ തന്ത്രമാണു. ഭരണാധികാർക്കു സമൂഹത്തിലെ ഏറ്റവും താഴേക്കിടയിലുള്ള ദരിദ്രവാസിയുടെ മനസ്സിൽ കയറിപ്പറ്റാനുള്ള വിദ്യ. പണ്ടു ഫ്യൂഡൽ തമ്പുരാക്കന്മാർ ഉപയോഗിച്ചിരുന്നു. പാവപ്പെട്ടവനു എന്തെങ്കിലും നക്കാപ്പിച്ച തമ്പുരാന്റെ കൈകൊണ്ടു കൊടുത്താൽ അവർക്കു വലിയ സന്തോഷമാകും. തമ്പുരാനോടു വിധേയത്വം തോന്നും. ജനാധിപത്യ രാഷ്ട്രീയത്തിൽ അതു വോട്ടായി മാറും.

ദരിദ്രവാസിയെ ആശ്രിതനാക്കുന്ന ഈ ഗിമ്മിക്കിനു പകരം മുഖ്യമന്ത്രി ചെയ്യേണ്ടത്‌, അവരെ സഹായം ചോദിച്ചു തന്റെയടുത്ത്‌ എത്തിക്കാനുള്ള അവസരം ഉണ്ടാവാത്ത തരത്തിൽ സംവിധാനത്തിനു മാറ്റം വരുത്തുകയാണു.

എന്നാൽ ഈ സത്യം വിളിച്ചു പറഞ്ഞു കൊണ്ട്‌ ഇതിനെ എതിർക്കാൻ ഇടതു പക്ഷത്തിനായില്ല. കാരണം ഈ ഏർപ്പാട്‌ തുടങ്ങി വെച്ചത്‌ അവരുടെ കാലത്തായിരുന്നു. നായനാർ മുഖ്യമന്ത്രിയായിരുന്ന 90 കളിലാണു മുഖ്യമന്ത്രിയെ നേരിട്ടു ഫോണിൽ വിളിക്കുന്ന പരിപാടി ആരംഭിച്ചതു. പിന്നീടു ഉമ്മൻ ചാണ്ടി ഒരു വർഷത്തേക്കു മഖ്യമന്ത്രിയായപ്പോൾ സെക്രട്ടറി ജിജി തോംസണുമായിച്ചേർന്നു അതു ടിവി പരിപാടിയായി മാറ്റി. അച്യുതാനന്തൻ മുഖ്യമന്ത്രിയായപ്പോൾ അതു ഏറ്റു പിടിച്ചു. ഇപ്പോൾ ഉമ്മൻ ചാണ്ടി വളരെ വിപുലമായി ഒരു കോർപ്പർറ്റ്‌ പരസ്യ പ്രചാരണ ക്യാപെയ്ൻ പോലെ ഇതുപയോഗിക്കുന്നു. ഇവിടെ ഉമ്മൻ ചാണ്ടിയാണു താരം. സഹായത്തിനായി കാത്തുകെട്ടിക്കിടക്കുന്ന പാവം ജനങ്ങളല്ല.

Wednesday, October 23, 2013

മലയാളത്തിലെ എക്കാലത്തേയും ഏറ്റവും മികച്ച സിനിമകൾ.

പൊതുവായ വിശകലനത്തില്‍ ഹോളിവുഡിനേപ്പോലെയൊരു സിനിമാ വ്യവസായത്തെ അപേക്ഷിച്ച്‌ മലയാളം ദരിദ്രം എന്നേ പറയാന്‍ സാധിക്കൂ. കാരണം മനുഷ്യന്റെയും സമൂഹത്തിന്റെയും യഥാർത്ഥവും പ്രസക്തവുമായ പ്രത്യേകതകളും പ്രശ്നങ്ങളും റിയലിസ്റ്റിക്ക്‌ ആയി അവതരിപ്പിക്കുന്ന കലാമൂല്യമുള്ള സിനിമകള്‍ മലയാളത്തില്‍ വിരലിലെണ്ണാവുന്നവയേ ഉണ്ടായിട്ടുള്ളൂ. ചിത്രീകരണത്തില്‍ റിയലിസവും കലാമൂല്യവും പുലര്‍ത്തിയ പദ്മരാജന്റെ ചിത്രങ്ങൾ യഥാർത്ഥ ജീവിതത്തിൽ നിന്നും ഏറെ അകലെയായിരുന്നു.
  1. ആരണ്യകം (1988, ഹരിഹരൻ, എം.ടി.വാസുദേവന്‍ നായര്‍). ഫ്യൂഡലിസത്തെ കേരളത്തിലെ തീവ്ര ഇടതുപക്ഷ സംഘടനകൾ സായുധമായി നേരിട്ടിരുന്ന അറുപതുകളിലെ കഥാപരിസരം. ഫ്യൂഡലിസമാവട്ടെ അടിച്ചമർത്തൽ ഉപകരണമായി നാടിന്റെ പൊലിസ് സംവിധാനത്തെ പ്രത്യക്ഷത്തിൽ തന്നെ ഉപയോഗിച്ച കാലവും. കുടുംബത്തിലെ ഫ്യൂഡൽ വീരന്മാരുടെ നായാട്ടു പരാക്രമത്തിന്റെ തെളിവായി പ്രദർശിപ്പിക്കപ്പെടുന്ന എംബാം ചെയ്യപ്പെട്ട മൃഗത്തലകലും പിന്നെ മരിച്ച കാർന്നോന്മരുടെ ചിത്രങ്ങളും കാണുമ്പോൾ, നായാട്ടു വീരന്മാരുടെ മരണ ശേഷം ഫോട്ടോക്കു പകരം അവരുടെ തലകൽ തന്നെ എംബാം ചെയ്തു വയ്ക്കുന്നതല്ലേ കൂടുതൽ അന്തസ്സ് എന്നു ചോദിക്കുന്ന യഥാർത്ഥ ഇടതുപക്ഷ ചിന്ത. ആ ചോദ്യത്തെ വൈകാരികമായി നേരിടുന്ന വലതുപക്ഷ പ്രതികരണം. നക്സലേറ്റായ നായകനോട് "നല്ല കുടുംബവും വിദ്യാഭ്യാസവും എല്ലാം ഉണ്ടായിരുന്നില്ലേ പിന്നെയെന്തിനിങ്ങനെ (വിപ്ലവത്തിനിറങ്ങി ജീവിതം നശിപ്പിച്ചു)" എന്ന ചോദ്യത്തിന് "അതെ, പക്ഷേ അതെല്ലാം എനിക്കു മാത്രം മതിയോ?" എന്ന മറുചോദ്യം. ഒടുവിൽ ക്ഷീണിതനും മുറിവേറ്റവനും സർവോപരി നിരായുധനുമായ വിപ്ലവകാരിയെ, വലിയൊരു സംഘം പൊലീസിനെയിറക്കി വേട്ടയാടി വളഞ്ഞു പിടിച്ചു കൊന്ന ശേഷം ഏറ്റുമുട്ടലിൽ വധിച്ചു എന്നവകാശപ്പെടുന്ന പൊലീസിന്റെ ധീരത. നക്സൽ വർഗ്ഗീസ്‌ വധത്തിന്റെ പശ്ച്ചാത്തലത്തിൽ എഴുതിയ തിരക്കഥ. അതും വർഗീസ്‌ കൊലയുടെ ചുരുളഴിയുന്നതിനു പതിറ്റാണ്ടുകൾക്കു മുൻപ്. അത് എം.ടിയുടെ  ജീനിയസ്സോ അതൊ സത്യത്തേക്കുറിച്ച കേട്ടറിവോ?.
  2. മാർഗ്ഗം (2003, സംവിധാനം: രാജീവ്‌ വിജയരാഘവൻ, തിരക്കഥ: രാജീവ്‌ വിജയരാഘവൻ & അൻവർ അലി & എസ്‌.പി.രമേശ്‌, Based on: 'പിതൃതർപ്പണം' by എം.സുകുമാരൻ, നെടുമുടി വേണു, മീരാ കൃഷ്ണ). ആദർശ്ശത്തിൽ അണുവിട പോലും വിട്ടുവീഴ്ച്ചക്കു തയ്യാറല്ലാത്ത ഒരു വിപ്ലവകാരിയുടെ ജീവിതം. അത്തരത്തിലുള്ള ഒരു യഥാർത്ഥ വിപ്ലവകാരിയുടെ ജീവിതം എങ്ങനെയിരിക്കും? അതാണീ സിനിമ കാഴ്ച്ചവക്കുന്ന ഒട്ടും ആവേശകരമല്ലാത്ത കഥ. ശരിയായ വഴിയിൽ സമ്പാദിച്ചതല്ലാത്തതിനാൽ കാർന്നോന്മാരുടെ സ്വത്ത്‌ വേണ്ടെന്നു വക്കുന്ന ആദർശം. മറ്റൊരു മതക്കാരിയെ പ്രണയിച്ചു വിവാഹം കഴിക്കുന്നു.
  3. ഒഴിമുറി (2012, സംവിധാനം: മധുപാൽ, തിരക്കഥ: ജയമോഹൻ). തൊണ്ണൂറുകളിലെ തട്ടുപൊളിപ്പൻ വാണിജ്യ സിനിമകളിൽ വല്ലപ്പോഴും മിന്നിമറഞ്ഞിരുന്ന വില്ലൻ വേഷങ്ങളിലൂടെ മലയാളിക്കു പരിചിതനായ അഭിനയിക്കാനറിയാത്ത പാർട്ട് ടൈം നടനിൽ നിന്നും സംവിധാനത്തിലേക്കെത്തുമ്പോൾ മധുപാൽ അത്ഭുതപ്പെടുത്തുന്നു. മധുപാലിന്റെ excellent work. കേരളം മൊത്തത്തിലും നായർ സമുദായം പ്രത്യേകിച്ചും മരുമക്കത്തായത്തിൽ നിന്നും മക്കത്തായത്തിലേക്കു മാറിക്കൊണ്ടിരുന്ന ഒരു കാലഘട്ടത്തിലെ കഥയിൽ ഇന്നത്തെ തലമുറയ്ക്ക് ഒട്ടും പരിചയമില്ലാത്തതും മലയാള സിനിമയിൽ പൊതുവെ സ്പർശിക്കപ്പെടാത്തതുമായ മരുമക്കത്തായ ഗുലുമാലുകളിൽ ചിലതെങ്കിലും അവതരിപ്പിക്കപ്പെടുന്നു. നാട്ടിൽ ഒന്നിനെയും എതിർക്കാൻ ധൈര്യമില്ലാത്ത വ്യക്തി വീട്ടിൽ ഭാര്യയേയുടെയും  മകന്റെയും മേൽ പരാക്രമം കാണിക്കുന്നതും, ക്രൂരനായ അഛനെ വെറുക്കുകയും എന്നാൽ സ്വഭാവത്തിൽ അതേ വ്യക്തി തന്നെയായ മകനും, സഹോദരിയുടെ മകന്റെ രോഗവും ആ കുട്ടിയുടെ ആയുസ്സും നിസ്സാരമായി എടുക്കുന്ന സഹോദരനും, സ്വന്തം അഛൻ മരിച്ചപ്പോൾ പോലും പോയിക്കാണാൻ ഭർത്താവ് അനുവദിക്കാത്തതിനാൽ തയ്യാറാവാത്ത ഭാര്യയും, ഇതില്പോലും ഭാര്യയെ കുറ്റം പറയുന്ന ഭർത്താവും ....മധുപാൽ വരച്ചു വച്ചത് ഇതൊക്കെ അനുഭവിച്ചവരുടെ ജീവിതം തന്നെയാണ്. കൊച്ചിക്കാരൻ ക്രിസ്ത്യാനിയായ ലാൽ കന്യാകുമാരിക്കാരൻ നായരായി ഗംഭീരമായ കൈയ്യടക്കത്തോടെ അഭിനയിച്ചിരിക്കുന്നു. രണ്ടാം പകുതിയിലെ ചിലയിടങ്ങളിൽ  അഭിനയം പാളി ലാൽ എന്ന നടൻ പുറത്തു വരുന്നുണ്ടെങ്കിലും മറ്റിടങ്ങളിലെ മേന്മയുടെ പേരിൽ ആ പോരായ്മകളെ നമുക്കു ക്ഷമിക്കവുന്നതെയുള്ളൂ. ഈ സിനിമയിൽ അവിശ്വസനീയമായി ഒന്നേയുള്ളൂ ഭാര്യ അൻപതാം വയസ്സിൽ ഭർത്താവിനെതിരെ ഒഴിമുറിക്ക് കേസ് കൊടുക്കുന്നതും അതു വഴി മാനസിക സ്വാതന്ത്ര്യത്തിനു ശ്രമിക്കുന്നതും, അതു മാത്രം യാഥാർത്ഥ്യവുമായി ഒരു ബന്ധവുമില്ലാത്ത ഒരു ഫാന്റസി ക്ലൈമാക്സ് ആയിപ്പോയി. പിന്നെ സിനിമയുടെ ആഖ്യാനത്തിനു മൊത്തത്തിൽ ഒരു ഡോക്യുഫിക്ഷൻ ഛായയുണ്ട്. പല ഘട്ടങ്ങളിൽ പല കഥാപാത്രങ്ങളുടെ വിവരണത്തിലൂടെയാണ് കഥ പറയപ്പെടുന്നത്‌. അതു തിരക്കഥയുടെ ഒരു സാങ്കേതിക പോരായ്മയായി വേണമെങ്കിൽ പറയാം.
  4. യവനിക (1982, സംവിധാനം: കെ.ജി.ജോർജ്, തിര: കെ.ജി.ജോർജ് & എസ്‌.എൽ.പുരം സദാനന്ദൻ, കഥ: കെ.ജി.ജോർജ്). കെ.ജി.ജോർജിന്റെ എറ്റവും മികച്ച തിരക്കഥ. സ്ത്രീയുടെ നൈസർഗ്ഗിക അടിമത്വവും വ്യവസ്ഥയുടെ അംഗീകാരത്തോടെയുള്ള അടിച്ചമർത്തലും ചൂഷണവും. ഇത്തരത്തിൽ ഗൗരവമുള്ള, മനുഷ്യനുള്ളേടത്തോളം പ്രസക്തമായ ഒരു വിഷയം, കണ്ടാൽ ബോറടിക്കാത്ത തരത്തിൽ ഒരു കുറ്റാന്വേഷണ തിരക്കഥയിൽ പൊതിഞ്ഞ്.
  5. ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക് (1983, സംവിധാനം: കെ.ജി.ജോർജ്, തിരക്കഥ: എസ്‌.എൽ.പുരം സദാനന്ദൻ, കഥ: കെ.ജി.ജോർജ്). ഒരു ക്ലാസ്സിക്. ഇതു ആത്മഹത്യ ചെയ്ത ശോഭ എന്ന നടിയുടെത് മാത്രമല്ല, സിനിമയിലെ ആദ്യകാല നടിമാരുടെയൊക്കെ ജീവിത കഥയാണ്. മധ്യവർഗ്ഗ കുടുംബങ്ങളിലെ മാതാപിതാക്കൾ പെൺമക്കളെ മോഡലിങ്ങിനും സിനിമാ അഭിനയത്തിനുമായി കൊണ്ടു നടക്കാൻ തുടങ്ങിയ തൊണ്ണൂറുകൾക്കൊക്കെ വളരെ മുൻപ്‌ ദരിദ്ര ദളിദ്‌ പെൺകുട്ടികൾ തൊഴിലന്വേഷിച്ച്‌ സിനിമയിലെത്തിപ്പെട്ടിരുന്ന കാലത്തെ കഥ. സിനിമയെന്തെന്നറിയാതെ ഭാഗ്യം തേടി കോടംബാക്കത്തേക്കു. കുടുംബത്താൽ കൊണ്ടു നടന്നു വിൽക്കപ്പെടുക, ചൂഷണം, സ്വന്തം ജീവിതം ബലികൊടുത്ത് അതിനോടു പ്രതികാരം.
  6. സ്വരൂപം (1992, സംവിധാനം: കെ.ആർ.മോഹനൻ, തിരക്കഥ: കെ.ആർ.മോഹനൻ, ശ്രീനിവാസൻ, സന്ധ്യ രാജേന്ദ്രൻ). കൃഷിയും കുടുംബവുമായി ഭംഗിയായി ജീവിക്കുന്ന ഒരു കർഷകൻ. തനിക്കതുവരെ അറിവില്ലാതിരുന്ന ഒരു 'ശ്രേഷ്ഠ' പാരമ്പര്യവും അതിന്റെ മൂലമായി പരിചയപ്പെടുത്തപ്പെടുന്ന ഒരു നിഗൂഢ ആത്മീയതയും തേടി ആ ജീവിതം കളയുന്നു.
  7. മതിലുകൾ (1989, സംവി: അടൂർ ഗോപാലകൃഷ്ണൻ, തിര: അടൂർ ഗോപാലകൃഷ്ണൻ, കഥ: വൈക്കം മുഹമ്മദ്‌ ബഷീർ). അടൂർ ഗോപാലകൃഷ്ണന്റെ സിനിമകളിൽ ഏറ്റവും മികച്ചവ എലിപ്പത്തായം, സ്വയംവരം എന്നിവയാണെന്നു കേട്ടിട്ടുണ്ടെങ്കിലും അവ രണ്ടും കാണാനുള്ള അവസരമുണ്ടായിട്ടില്ല. വാണിജ്യ സിനിമകളിലെ നാടകീയതയും അതി വൈകാരികതയും നിറച്ച കാഴ്ചകളെ അപേക്ഷിച്ച് അന്നത്തെ ജയിൽ ജീവിതത്തിന്റെ ഏറ്റവും യഥാർത്ഥമായ ചിത്രീകരണം. ജയിലിൽ സഹതടവുകാരോടൊപ്പം സന്തോഷത്തോടെ ജീവിക്കുന്നയാൾ, മറ്റു തടവുകാർ വിടുതൽ കിട്ടി പോവുമ്പോൾ സ്വാതന്ത്ര്യം ആഗ്രഹിക്കുന്നു. അതിനായി ജയിൽ ചാട്ടം പ്ലാൻ ചെയ്യുന്നു. അതിനിടയിൽ മതിലിനപ്പുറമുള്ള വനിതാ ജയിലിലെ അന്തേവാസിയുമായി ശബ്ദ വിനിമയത്താൽ പ്രണയത്തിലാവുന്നു. പ്രണയിനിയെ ജയിൽ ആശുപത്രിയിൽ വച്ച്‌ കാണാനുള്ള അവസരം ഒരുങ്ങുമ്പോൾ മോചനമെത്തുന്നു..
  8. നാലു പെണ്ണുങ്ങൾ (2007, സംവിധാനം: അടൂർ ഗോപാലകൃഷ്ണൻ, കഥ: തകഴി ശിവശങ്കരപ്പിള്ളയുടെ നാലു ചെറുകഥകൾ).  നാലു കഥകളുള്ള ഈ സിനിമയിലെ ആദ്യ കഥ മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ. ദുർനടപ്പുകാരിയായി ജീവിക്കുന്ന ഒരു സ്ത്രീ ഒരാളുമായി ഒരുമിച്ചു ജീവിക്കുന്നു. അവർ സംതൃപ്തരായി ജീവിക്കുമ്പോൾ നിയമത്തിന്റെ പിടി വീഴുന്നു. ദുർനടപ്പ്‌ ആരോപിക്കപ്പെട്ട്‌ അറസ്റ്റ്‌ ചെയ്യപ്പെട്ട്‌ കോടതിയിൽ ഹാജരാക്കപ്പെടുന്ന സ്ത്രീയോട്‌ പ്രോസിക്യൂട്ടർ അവർ വിവാഹിതരാണ്‌, അതായത്‌ ഒരുമിച്ചു ജീവിക്കാൻ നിയമത്തിന്റെ അംഗീകാരമുണ്ട്‌, എന്നുള്ളതിന്‌ തെളിവ്‌ ചോദിക്കുന്നു. തെളിവില്ലാത്തതിനാൽ അവരെ ദുർനടപ്പിന്‌ ശിക്ഷിക്കുന്നു. ഏതാണ്ട്‌ പത്തൊൻപത്‌ ഇരുപത്‌ നൂറ്റാണ്ടുകളിലെ യൂറോപ്യൻ ചെറുകഥകളുടെ ലക്ഷണം വരുന്ന ഒരു കഥ.
  9. കാണാമറയത്ത്  (1984, സംവിധാനം: ഐ.വി.ശശി, തിരക്കഥ: പത്മരാജൻ, അഭിനയം: മമ്മൂട്ടി, ശോഭന). 'ഡാഡി ലോങ്ങ്‌ ലെഗ്സ്‌' (Daddy Long-Legs) എന്ന 1912ലെ അമേരിക്കൻ നോവലിന്‌ 1919 മുതൽ വിവിധ ഭാഷകളിലുണ്ടായ നിരവധി ചലചിത്ര ഭാഷ്യങ്ങളിലൊന്ന്. പത്മരാജന്റെ മറ്റെല്ലാ തിരക്കഥകളും പോലെ സ്വപ്ന സമാനമായ ഒരു തിരക്കഥ. സമ്പന്നനായ പിതാവിന്റെ മരണ ശേഷം കുടുംബ ബിസിനസ്സിലേക്ക്‌ എത്തിപ്പെടുന്ന നായകൻ. പിതാവ് സ്പോൺസർ ചെയ്തിരുന്ന ഒരു അനാഥ പെണ്‍കുട്ടിയെ തുടർന്നും സ്പോൺസർ ചെയ്യേണ്ടി വരുന്നു. പ്രായത്തിൽ വലിയ അന്തരമുള്ള നിരാലംബയായ അനാഥ പെണ്‍കുട്ടിക്ക് അങ്ങനെ യാദൃശ്ചികമായി നായകൻ സംരക്ഷകൻ ആകുന്നു. സിനിമ അവസാനിക്കുമ്പോഴേക്ക് നായകൻ തിരിച്ചറിയുന്നു......
  10. ഈ കണ്ണികൂടി (1990, സംവിധാനം: കെ.ജി.ജോർജ്, തിരക്കഥ: കെ.എസ്സ്.ഭാസുരചന്ദ്രൻ, കഥ: കെ.ജി.ജോർജ്, അഭിനയം: സായികുമാർ, അശ്വിനി). മറ്റേതൊരു കെ.ജി.ജോർജ് സിനിമയേയും പോലെ വളരെ റിയലിസ്റ്റിക്ക് ആയ execution. യവനിക എന്ന മാസ്റ്റർപീസിനു ശേഷം സാമൂഹിക പ്രസക്തിയുള്ള ഒരു വിഷയം ഒരിക്കൽ കൂടി രസകരമായ ഒരു കുറ്റാന്വേഷണ തിരക്കഥയിൽ പൊതിഞ്ഞ് അവതരിപ്പിക്കാനുള്ള കെ.ജി.ജോർജ്ന്റെ ശ്രമം പക്ഷേ പൂർണ്ണമായും വിജയിച്ചില്ല. വളരെ ചെറിയ ഒരു പ്രയോജനത്തിനു വേണ്ടി വില്ലന്റെ ക്ഷമയോടെയുള്ള ദീർഘകാല പ്ലാനിങ്ങും കാത്തിരിപ്പും അയഥാർത്ഥവും അവിശ്വസനീയവും. അതാണു തിരക്കഥയിലെ ഏറ്റവും വലിയ പോരായ്മയും. (usually these things go in an opportunistic way in life. things get done on opportunity). Another weakness is the old cliche of an artist especially painter turning alchoholic and failing in life. I dont know whether it was true for them in the 80s or 90s, but these days this fate is possible for many other professions. The portion after the husband meeting the wife in his comeback is most fantastic part. He is at first ready to forget everything, but goes through the callers and that changes his mind. But the wife's disposition, her apologetic position, I think, is unrealistic. I think she would try the hardest to justify herself and blame it all on either the husband or the villain. Altogether the whole story has a thread of romanticism in it, especially the suicide of the heroin is romanticism. Someone who would suicide would have done it earlier.
  11. മേൽവിലാസം (2011, സംവി: മാധവ്‌ രാമദാസൻ, തിര: സൂര്യ കൃഷ്ണമൂർത്തി, കഥ: സൂര്യ കൃഷ്ണമൂർത്തി). ഓഫിസറെ വെടിവച്ചു കൊന്നതിന്‌  കോർട്ട്‌ മാർഷ്യൽ വിചാരണ നേരിടുന്ന ജവാൻ. കോർട്ട്‌ റൂം ഡ്രാമ. മലയാളത്തിലെ ഒരേയൊരു കോർട്ട്‌ മാർഷ്യൽ ആവിഷ്കരണം. സവർണ്ണമനോഭാവം എന്നാൽ എന്തെന്നും സവർണ്ണർ കീഴ്ജാതിക്കാരെ കാണുന്നത്‌ എങ്ങനെയെന്നും ഭംഗിയായി പറയുന്ന സിനിമ. ഏകാങ്ക നാടകം സിനിമയാക്കിയതിന്റെ പോരായ്മ മാത്രം.
  12. സർവ്വകലാശാല (1987, സംവിധാനം, തിരക്കഥ: വേണു നാഗവള്ളി, കഥ: ചെറിയാൻ കല്പകവാടി, അഭിനയം: മോഹൻലാൽ). ക്ലാസ്സിക്ക് അല്ല. വേണു നാഗവള്ളി - മോഹൻലാൽ കൂട്ടുകെട്ടിന്റെ, പൈങ്കിളിയല്ലാത്ത, അല്പസ്വല്പം നിലവാരമുള്ള ഒരേയൊരു സിനിമ. ഒരുപാടു പോരയ്മകളുണ്ടെങ്കിലും ക്യാംപസ്സ്‌ ചുറ്റുപാടിലെ മലയാളത്തിലെ മികച്ച സിനിമകളിലൊന്ന്.
  13. തനിയാവര്‍ത്തനം (1987, സംവിധാനം: സിബി മലയിൽ, തിരക്കഥ: ലോഹിതദാസ്‌). ലോഹിതദാസിന്റെ മാസ്റ്റർപീസ് തിരക്കഥ. ഒരു വ്യക്തിക്കു മേലോ ഒരു വിഭാഗത്തിനു മേലോ ചാർത്തപെടുന്ന ലേബലുകളെ സമൂഹം എങ്ങനെ ഭംഗിയായി സ്ഥാപിച്ചെടുക്കുന്നു, അതിന് ഇരകൾ എങ്ങനെ വഴിപ്പെടുന്നു. ആ വ്യക്തിയുടെ ഏതു ചെയ്തിയും ആ ലേബലിന്റെ തെളിവുകളായി എങ്ങനെ വ്യാഖ്യാനിക്കപ്പെടുന്നു.
  14. ഗുരു (1997, രാജീവ്‌ അഞ്ചൽ, സി.ജി.രാജേന്ദ്ര ബാബു). കണ്മുന്നിലുള്ള വെളിച്ചം കാണാൻ കഴിവില്ലാത്ത സമൂഹം. ജന്മനാ കാഴ്ചയുള്ളവരും എന്നാൽ വളർത്തൽ വഴി കാഴ്ച നഷ്ടപ്പെടുന്നവരുമായ സമൂഹം.
  15. കള്ളൻ പവിത്രൻ (1981, പത്മരാജൻ). നാണംകെട്ടും പണം നേടുകിൽ, ആ പണം നാണക്കേടിനെ മറച്ചീടും. വീട്ടിൽ കൊള്ളാവുന്ന ഒരു ഭാര്യയുള്ളപ്പോൾ വെറുതെ വല്ലവരുടേയും പുറകേ പോയി ജീവിതം കളയരുത് എന്നുമൊരു ഗുണപാഠം.
രണ്ടാം നിര ചിത്രങ്ങൾ. അതായത്‌ മികച്ച ചിത്രങ്ങൾ എന്നു പറയാൻ സാധിക്കാത്ത വിധം ചില പോരായ്മകളുണ്ടെങ്കിലും, നിലവാരമുള്ള സിനിമകൾ.
  1. ഞാന്‍ (2014, രഞ്ജിത്‌, നോവൽ: ടി.പി.രാജീവൻ, ദുൽഖർ സൽമാൻ). ബുദ്ധിജീവികളും നൈസർഗ്ഗിക പോരാളികളുമായവർ, വലിയ ധൈഷണിക സമസ്യകളെ നിസ്സാരമായി കൈകാര്യം ചെയ്യുന്നവർ, എന്നാൽ പ്രായോഗിക വൈകാരിക ജീവിതത്തിലെ നിസ്സാര പ്രശ്നങ്ങളിൽ അടിതെറ്റുന്നത്‌, വൈകാരിക യുക്തിസംഘർഷങ്ങളിൽ ശ്വാസം മുട്ടുന്നത്‌, അതാണ്‌ കോട്ടൂരിന്റെ ഞാനിലെ പ്രതിസന്ധി.
  2. പറന്നു പറന്നു പറന്ന് (1984, സംവി & തിര: പദ്മരാജൻ, റഹ്‌മാൻ, രോഹിണി, സുകുമാരി, നെടുമുടി വേണു). റിയലിസം, സുഖമുള്ള കഥാപരിസരം. മലയാള സിനിമയിലെ കൊള്ളാവുന്ന ഒരു ഒളിച്ചോട്ടം. വലിയ അല്ലലും കഷ്ടപ്പാടും യഥാര്‍ത്ഥ പ്രശ്നങ്ങളും ഒന്നുമില്ലാത്ത സുഖമുള്ള ഒരു ചെറിയ മധ്യവര്‍ഗ്ഗ ചുറ്റുപാടിലെ പദ്മരാജന്റെ ഒരു സ്ഥിരം ശൈലി.
  3. പരിണയം (ഹരിഹരൻ, എം.ടി.വാസുദേവന്‍ നായര്‍, മോഹിനി, തിലകൻ). നമ്പൂതിരി സമുദായത്തില്‍ ഉണ്ടായിരുന്ന സ്മാര്‍ത്തവിചാരം എന്ന ആചാരത്തിന്‍റെ ആവിഷ്കാരം. വൃദ്ധനായ നമ്പൂതിരിക്ക് നാലാമത്തെയോ അഞ്ചാമത്തെയോ വേളിയായി വരുന്ന യുവതി. സാധനം എന്ന അഭിസംബോധന, വിചാരണക്കാര്‍ക്കു ദിവസേന സദ്യ.
  4. താഴ്‌വാരം (1990, ഭരതൻ, എം.ടി.വാസുദേവന്‍ നായര്‍, മോഹൻലാൽ, സുമലത, ശങ്കരാടി).
  5. ജാലകം (1987, സംവി: ഹരികുമാർ, തിര: ബാലചന്ദ്രൻ ചുള്ളിക്കാട്‌, അശോകൻ, പാർവതി, ശ്രീവിദ്യ, എം.ജി.സോമൻ, ബാബു നമ്പൂതിരി, ബാലചന്ദ്രൻ ചുള്ളിക്കാട്‌, ശ്രീനാഥ്‌, ജഗദീശ്‌).
  6. സുഖമോ ദേവി (തിര-സംവി: വേണു നാഗവള്ളി, ശങ്കർ, മോഹൻലാൽ, ഗീത, ഉർവശി, ജഗതി). കോളേജ്‌ കാലത്തെ, യൗവ്വനാരഭത്തിലെ സുഹൃത്തുക്കളുടെ വീടുമായുള്ള ബന്ധവും, ആ കാലത്തെ പ്രണയവുമെല്ലാം ഭംഗിയായു അവതരിപ്പിക്കുന്ന ചിത്രം.
  7. സുകൃതം (1994, സംവി: ഹരികുമാർ, തിര: എം.ടി.വാസുദേവന്‍ നായര്‍). അടുത്തയാളുകളുടെ മരണത്തിൽ നാം ദുഃഖിക്കാറുണ്ട്‌, ആ മരണങ്ങൾ ഉണ്ടാക്കിയ നഷ്ടവും വിടവും നമ്മുടെ ജീവിതത്തെ ബാധിക്കാറുണ്ട്‌. മരിച്ചു വർഷങ്ങൾക്കു ശേഷവും അവർ നമ്മെ വിട്ടു പോയില്ലായിരുന്നെങ്കിൽ എന്നു നാം ചിന്തിക്കാറുമുണ്ട്‌. എന്നാൽ മരിച്ചയാൾ പോയ ശേഷം പുതിയ സാഹചര്യങ്ങൾ മാറ്റം വരുത്തിയ നമ്മുടെ ജീവിതത്തിലേക്ക്‌ മരിച്ചയാൾ മിറക്കിളുകളൊന്നും കൂടാതെ യുക്തിക്കു നിരക്കുന്ന മാർഗത്തിലൂടെ തന്നെ തിരിച്ചു വന്നാൽ എന്തു സംഭവിക്കും? അയാൾ സ്വീകരിക്കപ്പെടുമോ? വളരെ വലിയ സാധ്യതകളുള്ള ഈ വിഷയത്തിന്റെ ഒരു വശമാണ്‌ ഈ ചിത്രം ചർച്ച ചെയ്യുന്നത്‌. ഒരാളുടെ മരണത്തിനായി അയാളുടെ കുടുംബവും സമൂഹവും തയ്യാറെടുത്തു കഴിഞ്ഞ ശേഷം പിന്നെ അയാൾ ജീവിതത്തിലേക്കു തിരിച്ചുവന്നാൽ സ്വീകരിക്കപ്പെടില്ല. 1994ൽ തന്നെയിറങ്ങിയ സന്താനഗോപാലം (സംവി: സത്യൻ അന്തിക്കാട്‌, തിര: രഘുനാഥ്‌ പലേരി, തിലകൻ, ജഗദീശ്‌, ബാലചന്ദ്ര മേനോൻ) എന്ന ചിത്രത്തിൽ സമാനമായ മരിച്ചെന്നു ധരിച്ചയാൾ തിരിച്ചു വരുന്ന വിഷയം കൈകാര്യം ചെയ്യുന്നുണ്ടെങ്കിലും, സത്യൻ അന്തിക്കാട്‌ ചിത്രങ്ങളിൽ കാണാറുള്ള അതീവ ലളിതവത്കരണത്തിൽ ആ പരിശ്രമം വലിയ നിലവാരം പുലർത്താതെ പോയി.
  8. വെങ്കലം (1993, ഭരതൻ, ലോഹിതദാസ്‌). ഹിന്ദുക്കളിലെ ഒരു പ്രത്യേക സമുദായത്തിലുണ്ടായിരുന്ന ബഹുഭര്‍ത്തൃത്വം ചർച്ച ചെയ്യുന്ന സിനിമ. ഇന്നത്തെ അതിവർഗ്ഗീയ കാലത്ത്‌ സങ്കൽപ്പിക്കാൻ സാധിക്കാത്ത ചിത്രം. സഹോദരന്മാര്‍ ഒരേ സ്ത്രീയെ വിവാഹം ചെയ്യുന്നു. മൂത്തയാള്‍ ആദ്യം വിവാഹം ചെയ്തു കൊണ്ടുവരുന്ന പെണ്ണിനെ പിന്നീട് അനിയനും വിവാഹം കഴിക്കുന്നു. മഹാഭാരതത്തിലെ പാഞ്ചാലിയുടെ കഥ ഉപോല്‍ബലകമായ പ്രമാണമായി ഉദ്ധരിക്കുന്നു.
  9. പ്രാഞ്ചിയേട്ടൻ ആന്റ്‌ ദി സെയ്ന്റ്‌.
  10. ദിനരാത്രങ്ങൾ (1988, ജോഷി, ഡെന്നിസ് ജോസഫ് ). എൺപതുകളിലെ ഒരു event packed വാണിജ്യ സിനിമ. അതിനാടകീയതകളും stereotypeകളും melodramaയും നിറഞ്ഞ തിരക്കഥ. Executionൽ റിയലിസ്റ്റിക് ആണെങ്കിലും കഥ റിയലിസ്റ്റിക് അല്ല. എന്നാൽ ഒരുപാടു സത്യങ്ങൾ പറയുന്ന ചിന്തിപ്പിക്കുന്ന സിനിമ. വധശിക്ഷക്കു വിധിക്കപ്പെട്ട പ്രതി തടവു ചാടുകയും,  പിടികൂടാനുള്ള പൊലീസിന്റെ ശ്രമത്തിനിടെ വെടിയേറ്റു മൃതപ്രായനാവുകയും ചെയ്യുന്നു. അന്നെരത്തെ രാഷ്ടീയ സാഹചര്യത്തിൽ പൊലീസിന്റെ വെടിയേറ്റുള്ള അയാളുടെ മരണം പല വ്യാഖ്യാനങ്ങൾക്കു വഴിവക്കുകയും അതു ഭരണകക്ഷിയെ ബുദ്ധിമുട്ടിക്കുകയും ചെയ്യുമെന്നതിനാൽ, കോടതിയുടെ വാറന്റോടുകൂടിയുള്ള ഔദ്യോഗിക മരണം സംഭവിക്കുന്നതുവരെ അയാളെ എങ്ങനെയെങ്കിലും ചികിത്സിച്ചു ഭേദപ്പെടുത്തി കഴുമരത്തിലെത്തിക്കുകയെന്ന പൊലീസ്‌ വകുപ്പിന്റെ ആവശ്യം.
  11. പരദേശി (2007, സംവി & തിര: പി.ടി.കുഞ്ഞുമുഹമ്മദ്‌, നിർമ്മ: ആന്റണി പെരുമ്പാവൂർ, മോഹൻലാൽ).
  12. പാപീലിയോ ബുദ്ധ (2013, Dir & Screenplay: ജയന്‍ കെ. ചെറിയാന്‍, Produced by: Prakash Bare, Thampy Antony).
  13. കുടുംബപുരാണം (1988, സംവി: സത്യൻ അന്തിക്കാട്‌, തിര: ലോഹിതദാസ്‌).
  14. പുറപ്പാട്‌ (1990, സംവി: ജേസി, തിര: ജോൺപോൾ, മമ്മൂട്ടി).
  15. പഞ്ചവടിപ്പാലം (1984, കെ.ജി.ജോർജ്ജ്‌). ഭരണകൂട അഴിമതിയെ ഹാസ്യരൂപത്തിൽ അവതരിപ്പിക്കുന്ന ചിത്രം. എന്നാൽ അഴിമതിയെ വളരെ ലളിതവത്കരിക്കുന്നു എന്നതാണ്‌ ചിത്രത്തിന്റെ പോരായ്മ. അഴിമതി സാധ്യതക്കായി നിലവിലുള്ള പാലം തകർത്തു പുതിയ പാലം പണിയുന്നതും, സർക്കാർ ചെലവിൽ ഭരണാധികാരിയുടെ പ്രതിമ പണിയുന്നതുമൊക്കെ ഇന്നും പ്രസക്തമാണെങ്കിലും, ഉദ്ഘാടന ദിവസം തന്നെ പാലം പൊളിയുന്ന ക്ലൈമാക്സ്‌ വളരെ ബാലിശവും ലളിതവത്കരണവുമായിപ്പോയി.
  16. അക്കരെ (1984, ഗോപി, മാധവി). അറുപതുകളിൽ മലയാളി ഭാഗ്യം തേടി ഗൾഫിലേക്കു പോവാൻ തുടങ്ങിയ കാലത്തേപ്പറ്റി പറയുന്ന ചിത്രം. ഗൾഫ്‌ പ്രവാസം ഏറ്റവും കൂടലുണ്ടായിരുന്ന തൃശ്ശൂർ ചാവക്കാട്‌ ബേസ്‌ ചെയ്ത കഥ. കഥ പക്ഷേ ഒട്ടും വിശ്വസനീയമല്ല.
  17. വെള്ളിമൂങ്ങ (2014, Dir: Jibu Jacob, Script: Joji Thomas, Biju Menon, Nikki Galrani). കാലഘട്ടത്തിനു ചേരുന്ന ഒരു സിനിമ.
  18. ഉസ്താദ്‌ ഹോട്ടല്‍ (2012, സംവി: അൻവർ റഷീദ്‌, തിര: അഞ്ചലി മേനോൻ). അതുവരെയുള്ള ചിത്രങ്ങളില്‍ നായക കഥാപാത്രം മുസ്ലിമായ, മുസ്ലിമിനെ സ്റ്റീരിയോ ടൈപ്പ്‌ ചെയ്യാത്ത, പരിഹാസ്യമായി അവതരിപ്പിക്കാത്ത മലയാളത്തിലെ അത്യപൂർവ്വം ചിത്രങ്ങളിലൊന്ന്‍. ഇക്കാര്യത്തില്‍ ഈ ചിത്രം മലയാളത്തില്‍ (വിപ്ലവമോന്നുമല്ലെങ്കിലും) ഒരു മാറ്റത്തിന്റെ തുടക്കമായിരുന്നു. കഥാന്ത്യത്തിലെ വളരെ ബാലിശമായ ഒരു ചാരിറ്റി സങ്കല്‍പ്പാവതരണം ചിത്രത്തെ ദുര്‍ബലമാക്കി.
  19. എന്നു നിന്‍റെ മൊയ്തീന്‍ (ആര്‍.എസ്.വിമല്‍, പൃഥ്വിരാജ്, പാര്‍വതി മേനോന്‍). വലിയ വാണിജ്യം വിജയം നേടിയ ചിത്രം. (കേരളത്തിലെ പ്രത്യേക സാമൂഹിക സാഹചര്യത്തില്‍) ഒരു സമ്മര്‍ദ്ദത്തിനും വഴങ്ങാതെ ജീവിതാവസാനംവരെ കാത്തിരിക്കാന്‍ തയ്യാറാവുന്ന കാമുകി ഏതൊരാളുടെയും സ്വപ്നമാണ്. ആ സ്വപ്നത്തിന്‍റെ പാരമ്യമാണ് മൊയ്തീന്‍ കാഞ്ചനമാല കഥ. കല്‍പ്പിത കഥയായിരുന്നെങ്കില്‍ എത്ര നന്നായി ക്രാഫ്റ്റ് ചെയ്താലും ആരും വിശ്വസിക്കുമായിരുന്നില്ലാത്ത ഒരു കഥ, എന്നാല്‍ സംഭാവകഥയാണന്നു വരികയും ആ സംഭവത്തിന്‍റെ ഇര ഇന്നും ജീവിച്ചിരിക്കുന്നു എന്നും വന്നപ്പോഴാണ് അവിശ്വസനീയമായ ആ കഥ സ്വീകരിക്കപ്പെട്ടത്.
  20. പാലേരി മാണിക്യം: ഒരു പാതിരാ കൊലപാതകത്തിന്റെ കഥ (2009, സംവി & തിര: രഞ്ചിത്ത്‌, നോവൽ: 'പാലേരി മാണിക്യം: ഒരു പാതിരാ കൊലപാതകത്തിന്റെ കഥ' by ടി.പി.രാജീവൻ, മമ്മൂട്ടി as മുരിക്കുംകുന്നത്ത്‌ അഹമ്മദ്‌ ഹാജി).
  21. അരപ്പെട്ട കെട്ടിയ ഗ്രാമത്തിൽ (1986, സംവിധാനം, കഥ, തിരക്കഥ: പത്മരാജൻ). This is almost a classic, but no because of a few cardinal problems: ഒന്ന്, വിഷയം പോസിറ്റീവ്‌ അല്ല, കാണാനും ഓർക്കാനും പറയാനും സുഖമുള്ളതല്ല. രണ്ട്‌, കേരളത്തിൽ ഏതെങ്കിലും മുസ്ലിം പ്രമാണിമാർ എപ്പോഴെങ്കിലും ഇങ്ങനെ പരസ്യമായി ആനുകൂല്യം പറ്റിയതായി കേട്ടിട്ടില്ല. കുടുമ്പത്തിൽ പണമുള്ളതിന്റെ അഹങ്കാരം കാണിക്കുന്ന, എന്നാൽ വീമ്പിളക്കുന്ന  ഒന്നിനും കഴിവില്ലാത്ത ഒരു കഥാപാത്രം. വീട്ടിൽ വൃത്തികെട്ട കച്ചവടം നടത്തുമ്പോഴും നായർ മഹിമയിൽ അഭിമാനിക്കുന്നവർ. ഒരു സംഘർഷ സാധ്യത അറിയുമ്പോഴും കൂസാത്തവർ അതിലൊരു ജാതിപ്പേരു പറഞ്ഞു കേൾക്കുമ്പോൾ ഞെട്ടുന്നു. ഓരോ വിശദാംശങ്ങളും ശ്രദ്ധ, ഓരോ സീനിലും ഓരോ സംഭാഷണത്തിലും ഓരോ സന്ദേശം, അതാണ്‌ ആ സുവർണ്ണ കാലത്തെ സിനിമയിലെ നിലവാരം. മാത്രവുമല്ല സിനിമയിലെ കഥാപാത്രങ്ങൾക്കു ഉണ്ടാവുന്ന വികാരങ്ങൾ കാണികൾക്കും തോന്നിക്കുന്നതിൽ ഗംഭീരമായി വിജയിക്കുന്നു ഈ സിനിമകൾ.
  22. കേരള വര്‍മ്മ പഴശ്ശിരാജ (ഹരിഹരന്‍, എം.ടി വാസുദേവന്‍ നായര്‍, റസൂല്‍ പൂക്കുട്ടി, മമ്മൂട്ടി). അമ്പെയ്ത്ത്‌ ഉൾപെടുന്ന വയനാടൻ കാട്ടിലെ ഒളിയുദ്ധ രംഗം നന്നായി ചിത്രീകരിച്ചു. ഓസ്ക്കർ ജേതാവ്‌ റസൂൽ പൂക്കുട്ടിയുടെ പ്രതിഭ വിളിച്ചറിയിക്കുന്ന ശബ്ദലേഖനവും മികച്ചത്‌. എന്നാൽ ഈ രണ്ടു സാങ്കേതിക മേന്മകൾക്കും വാണിജ്യ വിജയത്തിനുമപ്പുറം ചിത്രം നിരാശപ്പെടുത്തി. എം.ടിയുടെ സംഭാഷണങ്ങൾ അദ്ദേഹത്തിന്റെ മുന്‍കാല പ്രതിഭയുടെ സമീപത്തെങ്ങും എത്തിയില്ല.
മലയാളത്തിലെ എക്കാലത്തേയും ഏറ്റവും മികച്ച എന്റർട്ടെയ്നേഴ്സ്‌.
ഇതിലും വലിയ വാണിജ്യ വിജയം നേടിയ ചിത്രങ്ങൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ട്‌. പക്ഷേ ഈ സിനിമകൾ തെരെഞ്ഞെടുത്തത്‌ വാണിജ്യ ചിത്രങ്ങളിലെ തന്നെ തിരക്കഥയുടെ നിലവാരവും, കലാപരമായ മൂല്യവും, കഥയിലെയും ചിത്രീകരണത്തിലെയും റിയലിസവും, മലയാള സിനിമാ ചരിത്രത്തിൽ ഈ സിനിമകൾക്കുള്ള സ്ഥാനവും പരിഗണിച്ചാണ്‌.
  1. ഒരു വടക്കൻ വീരഗാഥ (1989, സംവിധാനം: ഹരിഹരൻ, തിരക്കഥ: എം.ടി.വാസുദേവന്‍ നായര്‍). അങ്കംവെട്ട്‌ വിശിഷ്യാ വാൾപ്പയറ്റ്‌ ഏറ്റവും റിയലിസ്റ്റിക്ക്‌ ആയി ചിത്രീകരിച്ച  മലയാള സിനിമ. സത്യത്തിൽ ടെലിവിഷനിൽ രാമായണം മഹാഭാരതം തുടങ്ങിയ അതിപ്രശസ്തമായ ഭക്തി സീരിയലുകളിൽ യുദ്ധരംഗങ്ങൾ അതിദയനീയമായി ചിത്രീകരിച്ചിരുന്ന കാലത്താണ്‌ മലയാളത്തിലെ ഒരു സിനിമയിൽ വാൾപയറ്റു രംഗങ്ങൾ ഇത്ര ഗംഭീരമായി ചിത്രീകരിച്ചത്‌. കൂടാതെ വടക്കൻ പാട്ടുകളിലൂടെ തലമുറകളായി കേട്ടു പരിചയിച്ച മലബാറിന്റെ ഇതിഹാസ കഥ മറിച്ചു പറയാൻ, അല്ലെങ്കിൽ അതിന്റെ മറുവശം പറയാൻ കാണിച്ച ധൈഷണികമായ ചങ്കൂറ്റം. The horseback scene in the song. ക്ലൈമാക്സിലെ ആ ഹീറോയിക്ക്‌ ആത്മഹത്യാ രംഗമാണ്‌ (heroic suicide climax) സിനിമയിലെ ഏറ്റവും മികച്ച രംഗം, ഒരുപക്ഷേ മമ്മൂട്ടിയുടെ തന്നെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച രംഗം.
  2. ന്യൂ ഡല്‍ഹി (1987, സംവിധാനം: ജോഷി, തിര: ഡെന്നിസ്‌ ജോസഫ്‌, മമ്മൂട്ടി, ത്യാഗരാജൻ). ഹിന്ദിയുൾപ്പെടെയുള്ള ഭാഷകളിലേക്ക്‌ പുനർനിർമ്മിക്കപ്പെട്ട ചിത്രം.
  3. സാമ്രാജ്യം (1990, സംവി: ജോമോൻ, തിര: ഷിബു ചക്രവർത്തി, സംഗീതം: ഇളയരാജ). തീരെ ചെറിയ ബജറ്റിൽ ഒരു ആക്ഷൻ സിനിമ. എൺപത്‌-തൊണ്ണൂറുകളിലെ മമ്മൂട്ടിയുടെ താടിവച്ച സ്യൂട്ടിട്ട സ്റ്റൈലൈസ്ഡ്‌ അധോലോക സിനിമകളിലൊന്ന്. തിയറ്ററുകളെ പ്രകമ്പനം കൊള്ളിച്ച സിനിമ. തെന്നിന്ത്യ മുഴുവൻ മൊഴിമാറ്റി പ്രദർശിപ്പിച്ചു.
  4. ധ്രുവം (1993, സംവി: ജോഷി, തിര: എ.കെ.സാജൻ & എസ്‌.എൻ.സ്വാമി). തീരെ ചെറിയ ബജറ്റിൽ ഒരു ആക്ഷൻ സിനിമ, അതു ജോഷിയുടെ മാജിക്ക്‌. റൊമാന്റിസിസം മലയാളത്തെ സ്വാധീനിച്ചിരുന്ന കാലഘട്ടത്തിലെ ചിത്രം. കാൽപനിക ധീരതയുള്ള നായകൻ.
  5. മിഥ്യ (1990, ഐ.വി.ശശി, എം.ടി.വാസുദേവന്‍ നായര്‍). റൊമാന്റിസിസത്തിന്റെ, റൊമാന്റിക്ക്‌ ഹീറോയിസത്തിന്റെ പാരമ്യം.
  6. കൗരവർ (1992, സംവി: ജോഷി, തിര: ലോഹിതദാസ്‌, മമ്മൂട്ടി, വിഷ്ണുവർദ്ധൻ).  എൺപത്‌-തൊണ്ണൂറുകളിലെ മമ്മൂട്ടിയുടെ താടിവച്ച സ്റ്റൈലൈസ്ഡ്‌ അധോലോക സിനിമകളിലൊന്ന്. മലയാളത്തിൽ അപൂർവ്വമായ ഒരു കരാട്ടേ സംഘട്ടന രംഗം.
  7. ഒരു സി.ബി.ഐ ഡയറിക്കുറിപ്പ്‌ (1988, കെ.മധു, എസ്‌.എൻ.സ്വാമി). തിരക്കഥയിലെ സൂക്ഷ്മതയിൽ മികച്ചത്‌ സി.ബി.ഐ പരമ്പരയിലെ രണ്ടാമത്തെ സിനിമയായ ജാഗ്രതയാണ്‌. എന്നാൽ തിയറ്ററിൽ കൂടുതൽ വിജയിച്ചതും ഒരു വാണിജ്യ സിനിമയുടെ മുഴുവൻ സൗന്ദര്യമുള്ളതും ഈ ആദ്യ സിനിമക്കാണ്‌. ഗൗരവമായി വിശകലനം ചെയ്താൽ ഒരുപാടു പോരായ്മകളുള്ള തിരക്കഥ. കൊലക്കേസ്‌ അന്വേഷിക്കാൻ വന്നവർ അതിലേക്കു കടക്കുന്നതിനു മുൻപ്‌, അന്വേഷണം തന്നെ വേണോ എന്നു തീരുമാനിക്കാനായി, സംശയിക്കപ്പെടുന്ന പ്രതിയുടെ അഴിമതി ആദ്യം അന്വേഷിക്കുന്നു. വാറന്റില്ലാതെ സംശയിക്കപ്പെടുന്നയാളുടെ സ്ഥാപനത്തിൽ കയറി പരിശോധന നടത്തി അന്വേഷിക്കുന്ന കേസുമായി യാതൊരു ബന്ധവുമില്ലാത്ത രേഖകൾ പിടിച്ചെടുത്ത ശേഷം കോടതിയെ സമീപിച്ചോളൂ എന്നു പറഞ്ഞ്‌ ഇറങ്ങിപ്പോകുന്നു. എന്നാൽ അതെല്ലാം വാണിജ്യ സാധ്യതൾക്കായി നടത്തിയ വിട്ടുവീഴ്ചകളാണ്‌.
  8. ഈ തണുത്ത വെളുപ്പാൻ കാലത്ത്‌ (1990, ജോഷി, പദ്മരാജൻ). ഇന്നു ചിരപരിചിതമായ നാര്‍ക്കോ അനാലിസിസ്‌ എന്ന ഏർപ്പാട്‌ മലയാളിക്ക്‌ ആദ്യമായി പരിചയപ്പെടുത്തിയ സിനിമ. ആൾ ദൈവ ഏർപ്പാട്‌ തട്ടിപ്പായി കണ്ടിരുന്ന പരിഷ്കൃത കാലത്തിന്റെ ഓർമ്മ. സിസ്റ്റമാറ്റിക്‌ ആയ കുറ്റാന്വേഷണം.
  9. ആഗസ്റ്റ്‌ 1 (1988, സിബി മലയിൽ, എസ്‌.എൻ.സ്വാമി). കഥയുടെ ആശയം ഒരു ഫ്രഞ്ച്‌ ചിത്രത്തിൽ നിന്നും മോഷ്ടിച്ചതാണെങ്കിലും, ഇത്‌ എസ്‌.എൻ.സ്വാമിയുടെ ഏറ്റവും മികച്ച തിരക്കഥകളിലൊന്നാണ്‌. വളരെ കുറഞ്ഞ ചെലവില്‍ ഒരു ത്രില്ലര്‍. പെരുമാൾ എന്ന കഥാപാത്രത്തിന്റെ ജാതിയോ മതമോ വ്യക്തമാക്കപ്പെടുന്നില്ല.
  10. ആവനാഴി (1986, ഐ.വി.ശശി, തിര: ടി.ദാമോദരൻ). നായകസങ്കൽപത്തിൽ അതുവരെ ശീലിച്ച രീതിയിൽ നിന്നുള്ള ഒരു മാറിയ പരീക്ഷണം. പച്ചത്തെറി വിളിക്കുന്ന, മദ്യപിക്കുന്ന, ദുർനടപ്പുള്ള, മുരടൻ സ്വഭാവമുള്ള നായകനുള്ള മലയാളത്തിലെ ആദ്യ സിനിമ. എന്നാൽ കഥയിലും നായകന്റെ പ്രവൃത്തികളിലും കാണാവുന്നത്‌ സമ്പൂർണ്ണമായ യൂറോപ്യൻ റൊമാന്റിസിസം തന്നെയാണുതാനും.
  11. മൃഗയ (1989, ഐ.വി.ശശി, ലോഹിതദാസ്‌). നായകൻ വന്യമൃഗവുമായി പോരാടുന്ന സംഘട്ടനരംഗമുള്ള വിരലിലെണ്ണാവുന്ന മലയാള സിനിമകളിലൊന്ന്. അതിൽ തന്നെ ആ സ്റ്റണ്ട്‌ ഏറ്റവും റിയലിസ്റ്റിക്കും വിശ്വസനീയവുമായി ചിത്രീകരിച്ചിട്ടുള്ള മലയാള സിനിമ. അതു കൂടാതെ അക്കാലത്തെ പരിചിതമായ നായക സൽങ്കൽപ്പങ്ങളെ ലംഘിച്ച ചിത്രം.
  12. അടിക്കുറിപ്പ്‌ (1989, സംവി: കെ.മധു, തിര: എസ്‌.എൻ.സ്വാമി, കഥ: ജോസ്‌ കുര്യൻ, മമ്മൂട്ടി, ജഗതി).
  13. ചരിത്രം (1989, സംവിധാനം: ജി.എസ്സ്‌.വിജയൻ, തിരക്കഥ: എസ്‌.എൻ.സ്വാമി, മമ്മൂട്ടി, ശോഭന, റഹ്‌മാൻ). എൺപതുകളിൽ മലയാളത്തിൽ ഒരു 'പയ്യൻ' ഇമേജായിരുന്ന റഹ്‌മാനു എല്ലാക്കാലത്തേക്കുമായി ഒരു നിഗൂഢ കള്‍ട്ട് ഇമേജ്‌ നേടിക്കൊടുത്ത ചിത്രം. എന്നാല്‍ കരിയറിന്‍റെ ആ ഉച്ചയില്‍ മലയാളം വിട്ടു തമിഴിലേക്ക്‌ ചേക്കേറിയ റഹ്‌മാന്‌ മലയാളത്തിലേക്കു തിരിച്ചെത്തിയ ശേഷം പിന്നീടൊരിക്കലും ആ ഇമേജ്‌ പ്രയോജനപ്പെടുത്താനായില്ല.
  14. കോട്ടയം കുഞ്ഞച്ചൻ (മമ്മൂട്ടി). മമ്മൂട്ടിയുടെ വിജയിച്ച ആദ്യത്തെ ഹാസ്യ വേഷം. അതും ആക്ഷനും ഹാസ്യവും കൂട്ടി യോജിപ്പിച്ച്. ഒരു അപ്രതീക്ഷിത ഹിറ്റ്‌.